എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ

സ്വാതിയെ മർദിച്ച കേസിൽ അന്വേഷണം തുടരുന്ന പൊലീസ് കെജ്‌രിവാളിന്‍റെ വസതിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
arvind kejriwal
arvind kejriwal

ന്യൂഡൽഹി: എഎപിയെ തുടച്ചുനീക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയെ വലിയ വെല്ലുവിളിയായാണ് ബിജെപി കാണുന്നത്. എഎപിക്കെതിരേ "ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണു സർക്കാരെന്നും അദ്ദേഹം. എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ബിജെപി ആസ്ഥാനത്തേക്കു നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഎപി ഓഫിസിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. എഎപി എംപി സ്വാതി മലിവാളിനെ മർദിച്ച കേസിൽ തന്‍റെ പെഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിനെത്തുടർന്നായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് ബിജെപി ആസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

അതേസമയം, സ്വാതിയെ മർദിച്ച കേസിൽ അന്വേഷണം തുടരുന്ന പൊലീസ് കെജ്‌രിവാളിന്‍റെ വസതിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിഡിയൊ റെക്കോഡർ ഉൾപ്പെടെ പൊലീസ് പരിശോധനയ്ക്കു കൊണ്ടുപോയി. അന്വേഷണത്തോട് ബൈഭവ് കുമാർ സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, എഎപി നേതൃത്വത്തിനെതിരേ സ്വാതി രംഗത്തെത്തി. നിർഭയ കേസിൽ ശക്തമായ‌ി സമരം നടത്തിയ എഎപിയാണ് തന്നെ മർദിച്ചവരെ സംരക്ഷിക്കുന്നതെന്നു സ്വാതി പറഞ്ഞു. ജയിലിൽ കഴിയുന്ന മനീഷ് സിസോദിയ പുറത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും സ്വാതി.

Trending

No stories found.

Latest News

No stories found.