

ട്രാൻസ്ജെൻഡേഴ്സിനെ രക്തദാതാക്കളുടെ പട്ടികയിൽ നിന്ന് കേന്ദ്രം ഒഴിവാക്കി
Representative image
ന്യൂഡൽഹി: രക്തദാതാക്കളുടെ പട്ടികയിൽ നിന്ന് ട്രാൻസ്ജെൻഡേഴ്സിനേയും പുരുഷ സ്വവർഗാനുരാഗികളെയും സ്ത്രീ ലൈംഗികത്തൊഴിലാളികളെയും ഒഴിവാക്കി കേന്ദ്രം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
തീരുമാനം വിവേചന പരമല്ലെന്നും ആരോഗ്യ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ വിഭാഗത്തിൽ പെട്ടവരിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ആറു മുതൽ 13 മടങ്ങ് വരെ കൂടുതലാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രം വ്യക്തമനാക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ നിന്ന് രക്തവും ഘടകങ്ങളും ശേഖരിക്കുന്നത് നയത്തിന്‍റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഭാട്ടി വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വ്യക്തികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാർ, സ്ത്രീ ലൈംഗിക തൊഴിലാളികൾ എന്നിവർക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാണിക്കുന്നതിന് ഗണ്യമായ തെളിവുകൾ ആരോഗ്യ മന്ത്രാലയത്തിന്‍റെ പക്കലുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.