മാവോയിസ്റ്റ് ബന്ധത്തിൽ തെളിവില്ല; സായിബാബ ഉൾപ്പെടെ 6 പേരെ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

2017ൽ ഗഡ്ചിറോളി സെഷൻസ് കോടതി സായിബാബ ഉൾപ്പെടെ അഞ്ചുപേർക്ക് ജീവപര്യന്തവും ഒരാൾക്ക് 10 വർഷവും തടവ് വിധിച്ചിരുന്നു. ഈ വിധിയാണ് റദ്ദാക്കിയത്.
സായി ബാബ
സായി ബാബ

നാഗ്പുർ: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ ജി.എൻ. സായിബാബ ഉൾപ്പെടെ ആറുപേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇവർക്കെതിരേ തെളിവുകൾ കണ്ടെത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയാണു നാഗ്പുർ ബെഞ്ചിന്‍റെ വിധി. 2017ൽ ഗഡ്ചിറോളി സെഷൻസ് കോടതി സായിബാബ ഉൾപ്പെടെ അഞ്ചുപേർക്ക് ജീവപര്യന്തവും ഒരാൾക്ക് 10 വർഷവും തടവ് വിധിച്ചിരുന്നു. ഈ വിധിയാണ് റദ്ദാക്കിയത്.

യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണയെന്ന പരാമർശത്തോടെ 2022 ഒക്റ്റോബറിലും ബോംബെ ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേ മഹാരാഷ്‌ട്ര സർക്കാർ നൽകിയ അപ്പീലിൽ വിചാരണക്കോടതി വിധി വീണ്ടും പരിശോധിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. തുടർന്നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്. വിധിക്കെതിരേ മഹാരാഷ്‌ട്ര സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മനുഷ്യാവകാശ പ്രവർത്തകൻകൂടിയായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ കോളെജിൽ നിന്നു സസ്പെൻഡ് ചെയ്തു. .

നീതി ലഭിച്ചെന്നാണ് ഹൈക്കോടതി വിധിയെക്കുറിച്ചു സായിബാബയുടെ ഭാര്യ വസന്തകുമാരിയുടെ പ്രതികരണം. ആരോഗ്യപ്രശ്നങ്ങളാൽ നടക്കാനാകാത്ത സായിബാബ ഏറെക്കാലമായി വീൽച്ചെയറിലാണ്. അദ്ദേഹം വീട്ടിലേക്കു വരുന്നത് കാത്തിരിക്കുകയാണെന്നും വസന്തകുമാരി.

Trending

No stories found.

Latest News

No stories found.