ജമ്മു: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് വെടിവയ്പ്പ്. പ്രകോപനം കൂടാതെ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രശേങ്ങളിലേക്കും ഷെല്ലുകൾ അടക്കമുള്ളവ പ്രയോഗിച്ചതിനു പിന്നാലെ ബിഎസ്എഫ് പ്രത്യാക്രമണം ശക്തമാക്കി. 2021 നു ശേഷം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ഗുരുതരമായി ലംഘിക്കുന്നത് ഇതാദ്യമായാണ്. വെള്ളിയാഴ്ച വൈകിട്ട് 8 മണിയോടെ ആർണിയ മേഖലയിൽ ആരംഭിച്ച വെടിവയ്പ്പ് ഏഴു മണിക്കൂറോളം നീണ്ടു നിന്നു. വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ ഒരു മണിക്കൂറോളം നീണ്ടു നിന്ന കമാൻഡർ ലെവൽ യോഗം അവസാനിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാൻ വീണ്ടും വെടിവയ്പ്പ് തുടങ്ങിയ്. സുചേത്ഗറിലെ ബോർഡർ ഔട്ട്പോസ്റ്റിലാണ് യോഗം നടന്നത്. ബിഎസ്എഫിൽ നിന്നും പാക് റേഞ്ചേഴ്സിൽ നിന്നും ഏഴു പേർ വീതം പങ്കെടുത്ത യോഗത്തിൽ അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിരുന്നു.
കരാർ ലംഘിച്ചു കൊണ്ടു പാക്കിസ്ഥാൻ നിരന്തരമായി വെടിവയ്പ്പ് തുടരുന്നത് അതിർത്തി പ്രദേശത്തുള്ളവരെ പരിഭ്രാന്തരാക്കുന്നുണ്ട്.