ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണം: കൽക്കട്ട ഹൈക്കോടതി

ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവുമുൾപ്പെടെ 70 പരാതികളാണു ഷാജഹാൻ ഷെയ്ഖിനെതിരേയുള്ളത്.
Calcutta high court
Calcutta high court
Updated on

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരേ അതിക്രമം നടത്തിയ കേസിൽ ആരോപണവിധേയനായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നു കൽക്കട്ട ഹൈക്കോടതി. ഇയാൾക്കെതിരായ നടപടികൾ തടയില്ലെന്നു കോടതി വ്യക്തമാക്കി.ഷാജഹാൻ ഷെയ്ഖിനെതിരായ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, സിബിഐ, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവരെയും കക്ഷി ചേർത്തു.

അതേസമയം, ഷാജഹാൻ ഷെയ്ഖിന്‍റെ കൂട്ടാളിയും തൃണമൂൽ നേതാവുമായ അജയ് മൈതിയെ ഞായറാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളെ ഗ്രാമീണർ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവുമുൾപ്പെടെ 70 പരാതികളാണു ഷാജഹാൻ ഷെയ്ഖിനെതിരേയുള്ളത്.

ഒളിവിൽ കഴിയുന്ന ഇയാളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പറഞ്ഞു. ഈ പ്രസ്താവന തന്നെ ഷാജഹാൻ ഷെയ്ഖിനെ സംരക്ഷിക്കുന്നത് തൃണമൂൽ കോൺഗ്രസാണെന്നതിനു തെളിവാണെന്ന് ബിജെപി തിരിച്ചടിച്ചു.

കോൽക്കത്തയിൽ നിന്നു 100 കിലോമീറ്റർ അകലെ സുന്ദർബൻ അതിർത്തിയിലുള്ള ചെറു ദ്വീപാണ് സന്ദേശ്ഖാലി. ഇവിടത്തെ ദളിത്, പിന്നാക്ക സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഇവരുടെ ഭൂമി ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും തട്ടിയെടുക്കുന്നുവെന്നാണു പരാതി.

logo
Metro Vaartha
www.metrovaartha.com