അഭിഷേക് ബാനർജി
കോൽക്കത്ത: നേത്ര ചികിത്സയ്ക്കായി വിദേശ യാത്രയ്ക്ക് അനുമതി നൽകണമെന്ന് ആവശ‍്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി സമർപ്പിച്ച ഹർജി കോടതി തള്ളി. കോൽക്കത്ത ഹൈക്കോടതിയുടേതാണ് നടപടി. നേരത്തെ സർക്കാരിന്‍റെ കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഓഗസ്റ്റ് 6ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും അഭിഷേക് തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് ഹർജി തള്ളിയത്.
അഭിഷേകിന്‍റെ ആരോഗ‍്യസ്ഥിതി വിലയിരുത്താനും അദ്ദേഹത്തിന് വിദേശത്തേക്ക് പോകേണ്ടതുണ്ടോ അതോ ഇന്ത‍്യയിൽ തന്നെ ചികിത്സ ലഭ‍്യമാക്കാൻ കഴിയുമോയെന്നത് കോടതിയെ അറിയിക്കാൻ എസ്എസ്കെഎമ്മിലെ ഡോക്റ്റാർമാരുടെ മുന്നിൽ ഹാജരാകേണ്ടത് അത‍്യാവശ‍്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഈ ഘട്ടത്തിൽ ഹർജിക്കാരന്‍റെ ചികിത്സയാണ് പ്രധാനമെന്നും എവിടെ ചികിത്സ നടക്കുന്നുവെന്നതിൽ പ്രശ്നമില്ലെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര‍്യ പറഞ്ഞു.
അഭിഷേകിനെതിരേ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും അതിനാൽ വിദേശത്തേക്ക് പോകേണ്ട അടിയന്തര വൈദ‍്യസഹായ സാഹചര‍്യമില്ലെന്നും അഭിഭാഷകനായ രാജ്ദീപ് മജുംദാർ വാദിച്ചു. എന്നാൽ ഡോക്റ്ററെയും ആശുപത്രിയെയും തെരഞ്ഞെടുക്കാനുള്ള അവകാശം ഹർജിക്കാരനുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു.