

സുപ്രീം കോടതി
file image
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച്. അയ്യപ്പഭക്തരല്ലാത്തവർ എങ്ങനെ ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യും എന്നാണ് കോടതി ചോദിച്ചത്. കേസിലെ യഥാർഥ ഹർജിക്കാൻ ഭക്തരല്ല. ഭക്തരാരും ഹർജിയുമായി സമീപിച്ചിട്ടുമില്ലെന്നും ജസ്റ്റിസ് നാഗരത്ന സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയോട് ചോദിച്ചു.
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ എന്ന അഭിഭാഷകരുടെ സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. ഒരു ഹർജി സമർപ്പിക്കുമ്പോൾ ആദ്യമുയരുന്ന ചോദ്യം നിങ്ങൾക്കു കേസുമായുള്ള ബന്ധം എന്താണെന്നാണ്. ആ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെങ്കിൽ ഹർജി തള്ളേണ്ടതാണ്. അതു പ്രകാരം 2006ൽ തന്നെ ഹർജി തള്ളേണ്ടതാണെന്നും എന്നാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉൾപ്പെടെ ഈ വിഷയം പരിഗണിച്ചതിനു ശേഷം വിശാല ബെഞ്ചിലേക്ക് എത്തിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ്മാരായ ബി.വി. നാഗരത്ന, എം.എം.സുന്ദരേശ്, അഹ്സനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസി, പ്രസന്ന ബി.വി, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചു കൊണ്ടിരിക്കുന്നത്.