

ടോൾ പ്ലാസകളിൽ പൈസ വാങ്ങില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ
ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ നേരിട്ടുള്ള കാഷ് പേമെന്‍റ് നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴിയുള്ള ഡിജിറ്റൽ പണമിടപാട് മാത്രമേ ടോൾ പ്ലാസയിൽ അനുവദനീയമായിരിക്കുകയുള്ളൂ. ടോൾ പ്ലാസകളിൽ ട്രാഫിക് ബ്ലോക്കും തിരക്കും നീണ്ട വരികളും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
കറൻസി പണമിടപാട് ഒഴിവാക്കുന്നതോടെ ടോൾ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാം. അതിനൊപ്പം തന്നെ ഇന്ധനം ലാഭിക്കാമെന്നുമാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഡിജിറ്റൽ പണമിടപാട് കൂടുതൽ സുതാര്യമാകുകയും നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും എളുപ്പമാകുകയും ചെയ്യും.
ഭാവിയിലെ മൾട്ടി -ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിനു മുന്നോടിയായുള്ള മാറ്റമായാണ് കറൻസി വിലക്കിനെ മുന്നോട്ടു വയ്ക്കുന്നത്. ഭാവിയിൽ യാതൊരു വിധ തടസങ്ങളും കൂടാതെ വാഹനം കടന്നു പോകാൻ കഴിയുന്ന വിധത്തിലായിരിക്കും ടോൾ പ്ലാസകൾ സജ്ജീകരിക്കുക. ഈ പദ്ധതിയുടെ പരീക്ഷണം രാജ്യത്തെ 25 ടോൾ പ്ലാസകളിൽ നടപ്പിലാക്കിയിട്ടുണ്ട്.