
ബിഹാറിൽ താമസ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് 'ക്യാറ്റ് കുമാർ'; പൊലീസ് കേസെടുത്തു
പറ്റ്ന: നായ ദമ്പതികൾക്കും ഡോണൾഡ് ട്രംപിനും സോനാലിക ട്രാക്റ്ററിനും പിന്നാലെ ബിഹാറിൽ സ്ഥിര താമസ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ കാറ്റ് കുമാറും. റോഹാസ് ജില്ലയിലാണ് ഓൺലൈനായിു പൂച്ചയുടെ അപേക്ഷ ലഭിച്ചിരിക്കുന്നത്. ക്യാറ്റി ബോസിന്‍റെയും ക്യാറ്റിയ ദേവിയുടെയും മകൻ എന്നാണ് അപേക്ഷയിൽ എഴുതിയിരിക്കുന്നത്. അതിമിഗഞ്ച് വില്ലേജിൽ വാർഡ് 07 ആണ് വിലാസമായി നൽകിയിരിക്കുന്നത്. ഒപ്പം ഒരു പൂച്ചയുടെ ചിത്രവും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സർക്കാർ സംവിധാനങ്ങളെ പരിഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നസ്രിഗഞ്ജ് റവന്യു ഓഫിസർ കൗശൽ പട്ടേൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണമായും തെറ്റാണെന്നും പരിഹാസമാണ് അതിനു പിന്നാലെ ഉദ്ദേശമെന്നും തിരിച്ചറിയുന്നുവെന്നും സർക്കാർ ഭരണ സംവിധാനങ്ങളെ തകർക്കും വിധം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ 24ന് ഇലക്ഷൻ കമ്മിഷൻ വോട്ടർ പട്ടിക പുനഃപരിശോധിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് ഇത്തരം വ്യാജ അപേക്ഷകൾ വർധിച്ചത്.