

ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാൽ തെരഞ്ഞെടുപ്പിൽ സ്ഥിരം വിലക്കണമെന്ന ഹർജി: എതിര്‍ത്ത് കേന്ദ്രം
ന്യൂഡല്‍ഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരേ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്ര മറുപടി. നിയമനിർമാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ക്രിമിനൽ കേസുകളിൽ ശിക്ഷപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിക്കുന്നു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി എത്തിയത്. ഹർജിയിൽ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു.