അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് നായിഡു നാലാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജനസേനാ നേതാവും നടനുമായ പവൻ കല്യാൺ, നായിഡുവിന്‍റെ മകൻ നര ലോകേഷ്, എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ എസ്. അബ്ദുൽ നസീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
നായിഡുവിനെ ആലിംഗനം ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി അഭിനന്ദിച്ചത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവംതെലുങ്കു മെഗാസ്റ്റാർ ചിരഞ്ജീവി, തമിഴ് സൂപ്പർ സ്റ്രാർ രജിനികാന്ത്, അദ്ദേഹത്തിന്‍റെ ഭാര്യ ലത എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കുപ്പം മണ്ഡലത്തിൽ നിന്നാണ് നായിഡു വിജയിച്ചത്. പവൻ കല്യാൺ പീതപുരം മണ്ഡലത്തിൽ നിന്നും ലോകേഷ് മംഗളഗിരിയിൽ നിന്നുമാണ് മത്സരിച്ച് വിജയിച്ചത്. 25 അംഗ മന്ത്രിസഭയിൽ ജനസേനയിൽ നിന്ന് മൂന്നു പേരും , ബിജെപിയിൽ നിന്ന് ഒരാളും ഇടം പിടിച്ചിട്ടുണ്ട്.