
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രശ്നത്തിലായി മുതിർന്ന നേതാവ് സാം പിത്രോദയുടെ പ്രസ്താവന. ചൈന നമ്മുടെ ശത്രുവല്ലെന്ന പ്രസ്താവനയാണ് വൻ വിവാദമായി മാറിയിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനാണ് പിത്രോദ. ചൈനയിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടിയാണ് പിത്രോ വിവാദമായ പരാമർശം നടത്തിയത്.
ചൈനയിൽ നിന്നുള്ള ഭീഷണിയെന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ട സമയമാണിത്. തുടക്കത്തിൽ ഏറ്റുമുട്ടൽ സമീപനമായിരുന്നു നമ്മുടേത്. ഇത് ശത്രുക്കളെ സൃഷ്ടിച്ചു. ഈ മനോഭാവം മാറ്റേണ്ടിയിരിക്കുന്നു. ചൈന നമ്മുടെ ശത്രുവല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കോൺഗ്രസിന് ചൈനയോടുള്ള അതീവ താത്പര്യത്തിന്‍റെ ഉദാഹരണമാണ് ഇത്തരം പ്രസ്താവനയെന്ന് ബിജെപി ദേശീയ വക്താവ് തുഹിൻ സിൻഹ പ്രതികരിച്ചു. കോൺഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തയാറാക്കിയ ധാരണാപത്രത്തിന്‍റെ ചുവടു പിടിച്ചാണ് പ്രസ്താവനയെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു.
ഇതിനു മുൻപും പിത്രോദ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.യ ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയും വടക്കു കിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുള്ളവർ യൂറോപ്യന്മാരെ പോലെയുമാണെന്നൊരു പ്രസ്താവനയും ഇതിനു മുൻപ് വിവാദമായിട്ടുണ്ട്.