കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; സസ്പെന്‍ഷന്‍

ശക്തമായ നടപടിവേണമെന്നു ഹരിയാന മുഖ്യമന്ത്രി
കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; സസ്പെന്‍ഷന്‍

ചണ്ഡിഗഡ്: ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന് സിഐഎസ്‌എഫ് വനിതാ കോൺസ്റ്റബിളിന്‍റെ മര്‍ദനം. പഞ്ചാബിലെ കപൂർത്തല സ്വദേശിനി കുൽവീന്ദർ കൗറാണ് മര്‍ദിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ചണ്ഡിഗഡ് വിമാനത്താവളത്തിലാണു സംഭവം.

പുതിയ എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനു ഡൽഹിയിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു കങ്കണ. കർഷകരെ അപമാനിച്ചെന്ന് ആരോപിച്ച് കോൺസ്റ്റബിൾ കുൽവീന്ദർ കൗർ, കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. ഉടൻ മറ്റ് ഉദ്യോഗസ്ഥരെത്തി പിടിച്ചുമാറ്റി. കുൽവീന്ദറിനെതിരേ സിഐഎസ്എഫ്, പഞ്ചാബ് പൊലീസിൽ പരാതി നൽകി. ഇവരെ സസ്പെൻഡ് ചെയ്തു. കുൽവീന്ദറിനെതിരേ ശക്തമായ നടപടിവേണമെന്നു ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങളിൽത്തന്നെ ആശങ്കയുണ്ടാക്കുന്നതാണു സംഭവമെന്നും അദ്ദേഹം.

പഞ്ചാബിലെ സുൽത്താൻപുർ ലോധി സ്വദേശിയാണു കുൽവീന്ദർ. കർഷക നേതാവ് ഷേർ സിങ്ങിന്‍റെ സഹോദരി കൂടിയാണ് ഇവർ. തന്‍റെ അമ്മ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുകയാണെന്നും 2020-21ലെ കർഷക സമരത്തിലും അവർ പങ്കെടുത്തിട്ടുണ്ടെന്നും കുൽവീന്ദർ പറഞ്ഞു. 100 രൂപ ദിവസക്കൂലിക്കാണു കർഷകർ സമരം ചെയ്യുന്നതെന്ന കങ്കണയുടെ പ്രസ്താവനയോടുളള രോഷമാണ് മർദനത്തിനു കാരണമെന്നു കുൽവീന്ദർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.