

അഭിജീത് ദിപ്കെ
ന‍്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്ന് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 വിദ‍്യാർഥികൾ ജീവനൊടുക്കിയെന്നും അതിൽ 5 പേർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് മരണപ്പെട്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിൽ അഭിജീത് പറഞ്ഞു. മരിച്ച വിദ‍്യാർഥികളുടെ കുടുംബം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കുട്ടികളുടെ നല്ലൊരു ഭാവിയ്ക്കു വേണ്ടി പലരും വിദ‍്യാഭ‍്യാസ വായ്പകൾ എടുത്തിരുന്നുവെന്നും അഭിജീത് വ‍്യക്തമാക്കി.
വിദ‍്യാർഥികളുടെ ജീവൻ പൊലിഞ്ഞതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മാത്രമാണ് തങ്ങളുടെ ആവശ‍്യമെന്നും കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ‍്യത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്ന വിദ‍്യാർഥി ആത്മഹത‍്യകളിൽ ഭൂരിഭാഗവും നീറ്റ് പരീക്ഷാ വിദ‍്യാർഥികളാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് അഭിജീത് ദിപ്കെയുടെ തുറന്ന കത്ത്. മേയ് 3നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. എന്നാൽ പരീക്ഷാ പേപ്പർ ചോർന്നതു മൂലം റദ്ദാക്കുകയും ജൂൺ 21ലേക്ക് പരീക്ഷ മാറ്റുകയും ചെയ്തു. 2.27 ദശലക്ഷം വിദ‍്യാർഥികളാണ് രാജ‍്യത്ത് നീറ്റ് പരീക്ഷ എഴുതിയിരുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം തുടരുകയാണ്.