

സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കംചെയ്യപ്പെട്ടതിന്‍റെ സ്ക്രീൻ ഷോട്ട്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യദിനമായ ശനിയാഴ്ച രാവിലെയാണ് അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് അക്കൗണ്ട് ലഭ്യമല്ലെന്ന വിവരം പുറത്തുവിട്ടത്.
അക്കൗണ്ട് ലഭ്യമല്ലെന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ അഭിജീത് എക്സിൽ പങ്കുവച്ചു. ''കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. ഭീരുക്കൾ''- അഭിജീത് കുറിച്ചു.
അതേസമയം സംഭവം വിവാദമായതോടെ അക്കൗണ്ട് പിന്നീട് പുനസ്ഥാപിക്കപ്പെട്ടു. അക്കൗണ്ട് തിരികെ ലഭിച്ച വിവരം സിജെപി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് സിജെപിയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്.
അക്കൗണ്ട് നീക്കം ചെയ്തതിനെ സിജെപി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇത്തരം ഭീരുത്വപരമായ നടപടികൾ കൊണ്ട് തങ്ങളെ ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ സാധിക്കില്ലെന്ന് സിജെപി പ്രസ്താവനയിൽ പറഞ്ഞു.
ഇതാദ്യമായല്ല സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നത്. മുൻപ് പലതവണ സിജെപിയുടെയും അഭിജീത് ദിപ്കെയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്തിരുന്നു.