ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ എംഎൽഎമാർ കൂട്ടത്തോടെ അയോധ്യയിൽ. ഇന്നലെ രാവിലെ പത്തു ബസുകളിലാണ് ബിജെപി, കോൺഗ്രസ്, ബിഎസ്പി, എസ്ബിഎസ്പി എംഎൽഎമാർ ലക്നൗവിൽ നിന്ന് രാമക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയത്. മുഖ്യപ്രതിപക്ഷം സമാജ്വാദി പാർട്ടിയുടെ എംഎൽഎമാർ വിട്ടു നിന്നു. എന്നാൽ, എസ്പി സഖ്യത്തിൽ നിന്ന് എൻഡിഎയിലേക്കു ചുവടുമാറ്റാനൊരുങ്ങുന്ന ആർഎൽഡി അംഗങ്ങൾ ക്ഷേത്ര ദർശനത്തിനെത്തി.
ജയ് ശ്രീറാം വിളികളോടെയെത്തിയ എംഎൽഎമാരെ പുഷ്പവൃഷ്ടി നടത്തിയാണ് അയോധ്യയിലെ ജനങ്ങൾ സ്വീകരിച്ചത്. പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ മാത്രമേ സംഘം ദർശനം നടത്തിയുള്ളൂ. സമീപത്തെ ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സമയക്കുറവും തീർഥാടകത്തിരക്കും കണക്കിലെടുത്ത് ഒഴിവാക്കുകയാണെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് പറഞ്ഞു.
അതേസമയം, രാമഭക്തരെ വെടിവയ്ക്കാൻ ഉത്തരവിട്ട പാർട്ടിയാണ് എസ്പിയെന്നും ന്യൂനപക്ഷ പ്രീണനമാണ് അവരുടെ നയമെന്നും സമാജ്വാദി പാർട്ടി പങ്കെടുക്കാത്തതിനെ പരാമർശിച്ച് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും പറഞ്ഞു. എന്നാൽ, എസ്പി വിട്ടുനിന്നതിനെ വിമർശിക്കേണ്ടതില്ലെന്നു കോൺഗ്രസ് എംഎൽഎ അർഥന മിശ്ര പറഞ്ഞു. ഓരോരുത്തരും അവരവരുടെ സൗകര്യപ്രദമായ സമയത്താണ് ക്ഷേത്ര ദർശനം നടത്തുന്നതെന്നും അർഥന മിശ്ര.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്പീക്കർ സതീഷ് മഹനയും ചേർന്നാണ് എംഎൽഎമാർക്കും ലെജിസ്ലേറ്റിവ് കൗൺസിൽ അംഗങ്ങൾക്കുമായി അയോധ്യ യാത്ര സംഘടിപ്പിച്ചത്. എന്നാൽ, ഇവരുടെ ക്ഷണത്തോട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മുഖം തിരിക്കുകയായിരുന്നു.
ഇതു വിശ്വാസികളുടെ കാര്യമാണെന്ന് അയോധ്യയിൽ മാധ്യമങ്ങളെ കണ്ട സ്പീക്കർ മഹന പറഞ്ഞു. ആരെയും നിർബന്ധിച്ചു കൊണ്ടുവരാനാവില്ല. ഇന്നലെ അഖിലേഷ് യാദവ് എന്നോടു പറഞ്ഞു, നിങ്ങൾ ക്ഷണിച്ചാലും ഞാൻ അവിടേക്കില്ലെന്ന്. എങ്കിൽ താങ്കൾക്കു സൗകര്യമുളള ദിവസം പറഞ്ഞാൽ അന്നു ഞാനും വരാമെന്നു ഞാൻ മറുപടി നൽകി- മഹന പറഞ്ഞു.
സ്പീക്കർ വിളിച്ചുചേർച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ അയോധ്യ യാത്ര സംഘടിപ്പിക്കണമെന്ന് എസ്പി എംഎൽഎമാരായ രാകേഷ് സിങ്ങും ശിവപാൽ സിങ് യാദവും ആവശ്യപ്പെട്ടിരുന്നെന്ന് ബിഎസ്പി അംഗം ഉമാശങ്കർ സിങ് പറഞ്ഞു. എന്നാൽ, എല്ലാം തീരുമാനിച്ചപ്പോൾ അവർ പിന്മാറി. ബിഎസ്പി മതേതര കക്ഷിയാണ്. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. അതുകൊണ്ടാണ് ഇവിടെ വന്നത്. നാളെ മുസ്ലിം പള്ളി സന്ദർശിക്കണമെങ്കിൽ ഞങ്ങൾ അതിനും തയാറാണ്- ഉമാശങ്കർ സിങ് പറഞ്ഞു.