

അഭിജീത് ദിപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റും പൂട്ടിച്ചു. സിജെപി സ്ഥാപകനായ അഭിജീത് ദീപ്കെ ആണ് വെബ്സൈറ്റ് പൂട്ടിച്ച വിവരം പങ്കുവെച്ചത്. തന്‍റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്നും അഭിജീത് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക എക്സ് പേജ് നേരത്തെ ഇന്ത്യയിൽ ബാൻ ചെയ്തിരുന്നു.
ഗവൺമെന്‍റ് എന്തിനാണ് പാറ്റകളെ പേടിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഈ പെരുമാറ്റം ഇന്ത്യയിലെ യുവാക്കളുടെ കണ്ണു തുറപ്പിക്കുന്നുണ്ട്. ഒരു മികച്ച ഭാവി ആവശ്യപ്പെട്ടു എന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത കുറ്റം. അക്കൗണ്ടുകൾ ഹാക്ക് ചെയ്താലും ഈ പോരാട്ടത്തെ അവസാനിപ്പിക്കാനാവില്ല. അനീതിക്കെതിരേ പ്രവർത്തിക്കുന്നത് തുടരും.- അഭിജീത് കുറിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ തരംഗമായതോടെ പ്രക്ഷോഭ പാതയിലാണ് സിജെപി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സിജെപിയുടെ ആവശ്യം. ഇതിനായുള്ള പെറ്റീഷനിൽ ആറ് ലക്ഷം പേരാണ് ഒപ്പുവച്ചത്.