

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി; അയൽവാസിയും സുഹൃത്തും അറസ്റ്റിൽ, വൻ പ്രതിഷേധം
കൊയമ്പത്തൂർ: തമിഴ്നാട്ടിൽ രണ്ട് ദിവസം മുൻപ് കാണാതായ പത്ത് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. സുലൂരിലെ കണ്ണമ്പാളയം തടാകത്തിനു സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.
മേയ് 21ന് സാധനം വാങ്ങാൻ കടയിൽ പോയ കുട്ടിയ കാണാതാകുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും കുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിൽ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്‍റെ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയുടെ അയൽവാസിയായ കാർത്തിക് എന്ന 33കാരൻ കുട്ടിയുമായി പോകുന്നത് കണ്ടെത്തി. ഇയാളും മോഹൻരാജ് എന്ന ആളും ചേർന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇതിനിടെ സംഭവത്തിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരേ ഉടൻ നടപടി വേണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. തുടർന്നാണ് വിജയിന്റെ പ്രതികരണം വന്നത്.