'നമ്മുടെ രാജ‍്യത്തുള്ളത് അന്ധമായ നിയമവ‍്യവസ്ഥ'; ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷനെ വെറുതെ വിട്ടതിൽ കോൺഗ്രസ്

വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ ബ്രിജ് ഭൂഷനെ പിടികൂടി ഒരു പാഠം പഠിപ്പിക്കണമായിരുന്നുവെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ‍്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു
congress criticized BJP after Brij Bhushan Singh cleared in wrestlers' sexual harassment case

ബ്രിജ് ഭൂഷൻ സിങ്

Updated on

ന‍്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത‍്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ‍്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെ കഴിഞ്ഞ ദിവസം ഡൽഹി കോടതി കുറ്റവിമുക്തനാക്കിയതിൽ ബിജെപിക്കെതിരേ‌ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഒരുവശത്ത് യുവതലമുറയോടൊപ്പമാണെന്നും സ്ത്രീ ശാക്തീകരണത്തെ പറ്റിയും സ്ത്രീ സംവരണത്തെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ മറുവശത്ത് അവർ ഇങ്ങനെ ചെയ്യുന്നുവെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂരും മാധ‍്യമങ്ങളോട് പ്രതികരിച്ചു. കോടതി വിധിയെ പറ്റി അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നീതിന‍്യായ പ്രക്രിയ തടസമില്ലാതെ തുടരാൻ അനുവദിക്കുകയെന്നതാണ് പ്രധാനമെന്നും ആരോപണങ്ങൾ‌ ഉയരുകയും അതിന്‍റെ അനന്തരഫലങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നും എന്നാൽ നീതി നടപ്പാക്കുന്നത് വ‍്യക്തമായി കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പീൽ നൽകുകയാണെങ്കിൽ അടുത്ത ഘട്ടത്തിൽ എന്ത് സംഭവിക്കുമെന്ന് കാണാമെന്നും അപ്പീൽ നൽകാത്ത പക്ഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കപ്പെട്ട വ‍്യക്തിയായി തന്നെ കാണേണ്ടി വരുമെന്നും തരൂർ കൂട്ടിച്ചേർത്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നമ്മൾ ഇപ്പോൾ തന്നെ വിധിന‍്യായങ്ങൾ പുറപ്പെടുവിക്കേണ്ട ആവ‍ശ‍്യമില്ലെന്ന് താൻ കരുതുന്നുവെന്നും തരൂർ പറഞ്ഞു.

എന്നാൽ ബിജെപിയുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്നും അന്ധമായ നിയമവ‍്യവസ്ഥയാണ് നമ്മുടെ രാജ‍്യത്ത് പ്രവൃത്തിക്കുന്നതെന്നും വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ ബ്രിജ് ഭൂഷനെ പിടികൂടി ഒരു പാഠം പഠിപ്പിക്കണമായിരുന്നുവെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ‍്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു.

എന്നാൽ ബധിരരും മൂകരും അന്ധരുമായ സർക്കാർ അധികാരത്തിലിരിക്കുന്നത് നിർഭാഗ‍്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത‍്യൻ പൗരനെന്ന നിലയിൽ ഈ തീരുമാനത്തിൽ വളരെയധികം വേദനിക്കുന്നുവെന്നും രാജ‍്യത്തെ എല്ലാ കായിക താരങ്ങൾക്കൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com