ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 353 കോടി രൂപ. ഒറ്റ റെയ്ഡിൽ രാജ്യത്ത് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. എംപിയുടെ വീട്ടിലെ അലമാരകളിലും മറ്റ് ഫര്‍ണിച്ചറുകളിലും അടുക്കിവച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിന്നാലെയാണ് റെയ‍്ഡ് തുടങ്ങിയത്.
ബുധനാഴ്ച മുതൽ ആരംഭിച്ച നോട്ടെണ്ണൽ 5 ദിവസത്തിനു ശേഷമാണ് എണ്ണി തീർത്തത്. പണം 200 ബാഗുകളിലേക്ക് മാറ്റി. 100ൽ അധികം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ ആദായ നികുതി വകുപ്പ് 40 യന്ത്രങ്ങളാണ് എത്തിച്ചത്.
എംപിയുടെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 20ഓളം ഡിസ്റ്റിലറികളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്. ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായും രാജ്യത്തെ മുന്‍നിര മദ്യ നിർമാണ കമ്പനിയായ ബള്‍ഡിയോയുമായും ബന്ധമുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. സാഹുവിന് പങ്കാളിത്തമുള്ളവയാണ് ഈ സ്ഥാപനങ്ങളെന്ന് ആദായ നികുതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍, ഇന്‍കം ടാക്സ് പിടിച്ചെടുത്ത ഷെല്‍ഫുകളിലും ബാഗുകളിലും അടുക്കി വച്ച നിലയിലുള്ള കോടിക്കണക്കിന് രൂപയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ എംപി ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.