മല്ലികാർജുൻ ഖാർഗെ
ന‍്യൂഡൽഹി: ഇന്ത‍്യൻ ഹോക്കി ടീമിന്‍റെ ജേഴ്സിയുടെ നിറം കാവിയാക്കി മാറ്റിയതിൽ വിമർശനവുമായി കോൺഗ്രസ്. സർക്കാരിന്‍റെ തീരുമാനം പുനപരിശോധിക്കണമെന്നും സ്പോർട്സിനെയും താരങ്ങളെയും ഇടുങ്ങിയ ചിന്താഗതിക്കാരായ രാഷ്ട്രീയ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കരുതെന്നും കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്‍റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ദശലക്ഷക്കണകിന് ആളുകളെയും ഇന്ത‍്യക്കാരുടെ വികാരങ്ങളുമായും നമ്മുടെ കായിക പാരമ്പര‍്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണിതെന്നും സ്പോർസുമായി ബന്ധപ്പെട്ട ഒരു തെരഞ്ഞെടുപ്പല്ല ജേഴ്സിയുടെ നിറം മാറ്റാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മെൻ ഇൻ ബ്ലൂ, ബ്ലൂ ടൈഗേഴ്സ് , ബ്ലൂസ് എന്നീ പേരുകളിലാണ് ലോകമെമ്പാടും ഇന്ത‍്യൻ ടീമിനെ തിരിച്ചറിയുന്നതെന്നും ഈ ജേഴ്സി വെറുമൊരു നിറം മാത്രമല്ലെന്നും ഇത് ഇന്ത‍്യൻ സ്പോർട്സിന്‍റെ പാരമ്പര‍്യത്തെ പറ്റിയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലുമൊരു പ്രത‍്യേക നിറത്തെ പറ്റിയല്ല ചോദ‍്യമെന്നും മറിച്ച് തീരുമാനം സ്വീകരിക്കുന്ന പ്രക്രിയ, സുതാര‍്യത, പൊതുജന വികാരങ്ങളോടുള്ള ബഹുമാനം എന്നിവയെ പറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനാഭിപ്രായം തേടാതെയാണ് സർക്കാർ ജേഴ്സിയുടെ നിറം മാറ്റിയതെന്നാണ് ഖാർഗെ പറയുന്നത്. കാവി, വെള്ള, പച്ച എന്നീ മൂന്നു നിറങ്ങളും ത്രിവർണ പതാകയിലെ നിറങ്ങളാണെന്നും കോൺഗ്രസിന്‍റെ പതാകയിലും അവയ്ക്ക് പ്രത‍്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത‍്യയുടെ സ്വാതന്ത്ര‍്യ സമരത്തിന് യാതൊരു സംഭാവനയും നൽകാത്തവർ ഇപ്പോൾ ദേശീയ ചിഹ്നങ്ങളിലും പൊതു സ്ഥാപനങ്ങളിലും തങ്ങളുടെ പ്രത‍്യയശാസ്ത്രപരമായ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നത് നിർഭാഗ‍്യകരമാണെന്നും ആർഎസ്എസ് ത്രിവർണ പതാകയെ എതിർത്തിരുന്നുവെന്ന് ചരിത്രത്തിന് അറിയാമെന്നും സർദാർ പട്ടേൽ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഖാർഗെ പറഞ്ഞു.