

ഹിമാചൽ പ്രദേശിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പരേഡ് പരിശോധിക്കുന്നു
ഷിംല: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകത്തിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. വന്ദേമാതരം പൂർണമായി പാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് മൂന്ന് സംസ്ഥാനങ്ങളും സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.
ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് കർണാടകയിലെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദേശീയപതാക ഉയർത്തുന്നതിന് തൊട്ടുമുൻപാണ് വന്ദേമാതരം ആലപിച്ചത്. അതേസമയം കർണാടകത്തിൽ ഇതാദ്യമായല്ല വന്ദേമാതരം പൂർണമായി പാടുന്നത്. മുൻപ് ലോക്ഭവനിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു.
തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവും പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം ആലപിച്ചത്.