
പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാം; പുതിയ ബിൽ പാർലമെന്‍റിൽ
ന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരം നൽകുന്ന ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണപ്രദേശങ്ങളിലെ മന്ത്രിമാർ എന്നിവരെല്ലാം ഈ ബില്ലിന്‍റെ പരിധിയിൽ പെടും. അഞ്ച് വർഷമോ അതിലധികമോ കാലം ശിക്ഷ ലഭിച്ചേക്കാവുന്ന കേസുകളിൽ അറസ്റ്റിലാകുകയും തുടർച്ചയായി 30 ദിവസത്തോളം കസ്റ്റഡിയിൽ തുടരുകയും ചെയ്താൽ മുപ്പത്തൊന്നാം ദിവസം സ്വാഭാവികമായി പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന വിധത്തിലാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ ഇതു വരെയും ജനപ്രതിനിധികളെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.
ഭരണഘടനാ ബിൽ(130ാം ഭേദഗതി), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാർ ബിൽ(ഭേദഗതി), ജമ്മു ആൻഡ് കശ്മിർ റിഓർഗനൈസേഷൻ ബിൽ (ഭേദഗതി)എന്നിവയാണ് പാർലമെന്‍റിൽ അവതരിപ്പിക്കുക. ഇതിൽ ഭരണഘടനാ ബില്ലിൽ ആണ് പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്.