
കാർഡിയോളജിസ്റ്റ് ചമഞ്ഞ് ക്രിമിനൽ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ഒറ്റ മാസത്തിൽ 7 മരണം !!
മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയക്ക് വിധേയരായ 7 രോഗികൾ മരിച്ചു. ഒരു മാസത്തിനുള്ളിലാണ് 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, ഔദ്യോഗിക മരണസംഖ്യ 7 ആണെങ്കിലും യഥാർഥ എണ്ണം വളരെ കൂടുതലാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്‍റും അഭിഭാഷകനുമായ ദീപക് തിവാരി അവകാശപ്പെട്ടു.
ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് എൻ. ജോൺ കെം ആണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിൽ കയറിക്കൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാളുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ ഒരോരുത്തരായി പിന്നീട് മരിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാൾക്കെതിരേയുള്ള പരാതികൾ ഉയർന്നതോടെ, ജില്ലാ മജിസ്‌ട്രേറ്റ് സംഘം ആശുപത്രിയിൽ എത്തി ഇയാളുടെ രേഖകൾ പിടിച്ചെടുത്തെന്നും ഇയാളുടെ പക്കൽ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ വ്യാജ രേഖകൾ കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുൾപ്പടെ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് ദീപക് തിവാരി കൂട്ടിച്ചേർത്തു.