

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ
ന്യൂഡൽഹി: പരീക്ഷാ വീഴ്ചകളെച്ചൊല്ലി കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ മകൾ നൈമിഷയ്ക്കെതിരേ സൈബറാക്രമണം. ഇതേത്തുടർന്ന് നൈമിഷ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തു. നൈമിഷ പ്രധാന്‍റെ അക്കൗണ്ട് കണ്ടെത്തിയ സിജെപി അനുകൂലികൾ വിദേശ രാജ്യത്തെ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്‌തും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കമന്‍റുകൾ രേഖപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്‌റ്റഗ്രാം അക്കൗണ്ട് സ്വയം പ്രവർത്തനരഹിതമാക്കിയത
യുഎസിൽ മാസച്യു സെറ്റ്സിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഫ്ലെച്ചർ സ്കൂൾ ഒഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്നാണ് നൈമിഷ മാസ്റ്റർ ഒഫ് ലോസ് (എൽഎൽഎം) ബിരുദം പൂർത്തിയാക്കിയത്. 2023 ൽ എൽഎൽഎം പൂർത്തിയാക്കി യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ (യുഎസ്ഐഎസ്പിഎഫ്) സീനിയർ അസോസിയേറ്റായി പ്രവർത്തിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, നൈമിഷയെ സർവകലാശാലയിൽനിന്ന് പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കമന്‍റുകളായി പലരും രേഖപ്പെടുത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാണെന്ന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് നിങ്ങൾ വിദേശ സർവകലാശാലയിൽ പോയി പഠിക്കുന്നതെന്നതടക്കം ആരോപണങ്ങളും കമന്‍റുകളായെത്തി. അതേസമയം, വിഷയം ധർമേന്ദ്ര പ്രധാനുമായി ബന്ധപ്പെട്ടതാണെന്നും അതിൽ അദ്ദേഹത്തിന്‍റെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതു മര്യാദയല്ലെന്നും ഒരു വിബാഗം ചൂണ്ടിക്കാട്ടി.