

ബിരിയാണിയിൽ ചത്ത പ്രാണി; 10 പ്ലേറ്റ് സൗജന്യ ബിരിയാണിയും 10,000 രൂപ പിഴയും വിധിച്ച് ഉപഭോക്തൃ കോടതി
പുതുച്ചേരി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററന്‍റിന് അപൂർവ ശിക്ഷയും പിഴയും വിധിച്ച് ഉപഭോക്തൃ കോടതി. പരാതിക്കാരന് 10,000 രൂപ പിഴയും കേസ് നടത്തിപ്പിനുള്ള 3000 രൂപയും നൽകാനും ഇതിനു പുറമേ 10 പ്ലേറ്റ് ഹൈദരാബാദി ബിരിയാണി സൗജന്യമായി നൽകാനുമാണ് കോടതി വിധിച്ചത്. തുടർച്ചയായ 5 ഞായറാഴ്ചകളിൽ 2 പ്ലറ്റ് ബിരിയാണി വീതമാണ് നൽകേണ്ടത്.
2025 ഡിസംബറിൽ പരാതിക്കാരനായ പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്തും ചേർന്നാണ് പുതുച്ചേരിയിൽ പ്രവർത്തിക്കുന്ന ബിരിയാണി ആൻഡ് കോ എന്ന റസ്റ്ററന്‍റിൽ നിന്ന് ബിരിയാണി കഴിച്ചത്. എന്നാൽ അതിൽ നിന്ന് ചത്ത ഈച്ചയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവർ ദൃശ്യങ്ങൾ മൈബൈൽ ഫോണിൽ പകർത്തുകയും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നാരോപിച്ച് 1,30,000 രൂപ നഷ്ടപകരിഹാരം ആവശ്യപ്പെട്ട് ഉപോക്തൃ കോടതിയെ സമീപിക്കുകയുമായിരുന്നു.
കോടതി നോട്ടീസ് അയച്ചപ്പോൾ റസ്റ്ററന്‍റ് അധികൃതർ ഹാജരായി തങ്ങൾക്കിതിൽ ഉത്തരവാദിത്തമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പരാതിക്കാരൻ ഗൂഗിളിൽ പങ്കുവച്ച റിവ്യൂവിന് മറുപടിയായി റസ്റ്ററന്‍റ് അധികൃതർ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയുകയും മാപ്പു പറയുകയും ചെയ്തിരുന്നു. റസ്റ്ററന്‍റിന്‍റെ ഈ ഇരട്ടത്താപ്പ് നയത്തെ കോടതി വിമർശിച്ചു. പൊതുമധ്യത്തിൽ തെറ്റ് സമ്മതിക്കുകയും നിയമപരമായി അത് നിഷേധിക്കുകയും ചെയ്യുന്ന ഇത്തരം പരസ്പരവിരുദ്ധ നിലപാടിനെ കോടതി വിമർശിച്ചു.