വാഷിങ്ടൺ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് കുട്ടികൾ അടക്കമുള്ള മലയാളി കുടുംബം മരണപ്പെട്ടതിൽ ദുരൂഹത. കൊല്ലം സ്വദേശിയായ ആനന്ദ് സുജിത് ഹെൻറി, ഭാര്യ ആലീസ് പ്രിയങ്ക, ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരെയാണ് കാലിഫോർണിയയിലെ വീടിനുള്ളിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ രണ്ടു പേർ മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. ആനന്ദിന്‍റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയിൽ നിന്നും മക്കളുടെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്.
ആനന്ദും ഭാര്യയും വെടിയേറ്റാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളില്ലെന്നാണ് സുഹൃത്തുക്കൾ നൽകുന്ന മൊഴി. എന്നാൽ 2016ൽ ഇവർ നൽകിയ വിവാഹ മോചന അപേക്ഷയുടെ രേഖകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.