

തീവ്ര ന്യൂനമർദം; ഒഡീശയിലെ 30 ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്ന് ദിവസം സ്കൂളുകൾക്ക് അവധി
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം ശക്തിയാർജിച്ചതിനു പിന്നാലെ ഒഡീശയിലെ 30 ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ന്യൂനമർദം സാവകാശം കിഴക്കൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 28,29 തീയതികളിലായി ഒഡീശയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതകളാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഒക്റ്റോബർ 30 വരെ അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ അടച്ചിടും. കടൽത്തീരങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. ഒക്റ്റോബർ 28 രാവിലെയോടെ ന്യൂനമർദം ശക്തിയേറിയ ചുഴലിക്കാറ്റായി തീരം തൊടുമെന്നാണ് പ്രവചനം, മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. മാൽക്കൻഗിരി, കോറാപുത്, റായാഗാഡ, ഗജപതി, ഗഞ്ജം എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീശയിലെ എല്ലാ തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒക്റ്റോബർ 29 വരെ കടലിൽ പോകരുതെന്ന് മീൻപിടിത്തക്കാർക്കും നിർദേശം നൽകി.
നിലവിൽ കടലിലേക്കു പോയ മീൻപിടിത്തക്കാരോട് എത്രയും പെട്ടെന്ന് തിരിച്ചെത്താൻ അധികതർ ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ നിന്ന് എല്ലാ വള്ളങ്ങളും തിരിച്ചെത്തിയെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ പറയുന്നു. സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി തയാറാണാണെന്ന് ഡിസാസ്റ്റർ മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
താഴ്ന്ന മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും.ഗർഭിണികൾ അടക്കമുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സജ്ജീകരണം ഉറപ്പാക്കിയിട്ടുണ്ട്.