

ജനങ്ങളുടെ ആയുസ് കുറയുന്നു, ഒരു വീട്ടിൽ ഒരാൾക്ക് രോഗം; ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം തീവ്രമായതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വായു മലിനീകരണ തോത് രൂക്ഷമായതോടെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിലെ അവസ്ഥയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നാണ് വിദഗ്ധർ വിശേഷിപ്പിച്ചത്. ഈ സാഹചര്യം ആയുർദൈർഘ്യത്തെ മോശമായി ബാധിക്കുന്നതിന് തെളിവുകളുണ്ടെന്നും വിദഗ്ധർ അവകാശപ്പെടുന്നു.
ഡൽഹിയിലെ 80 ശതമാനത്തോളം വീടുകളിലും ഒരാളെങ്കിലും രോഗബാധിതരാവുന്നുവെന്നും ഇത് പൊതുജനാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാസ്കുകളും എയർ പ്യൂരിഫയറുകളും ഉണ്ടെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി തുടരുന്ന വായു മലിനീകരണത്തിന് യാതൊരു പരിഹാരവും അധികൃതർ സ്വീകരിക്കുന്നില്ലെന്നും വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ഡൽഹി കടന്നു പോവുന്നതെന്നും ഡോക്റ്റർമാരടക്കമുള്ള ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
ഡൽഹിയിലെ വിവിധയിടങ്ങളിൽ 400 നും 450 നും മുകളിലാണ് വായു മലിനീകരണ തോത് (AQR). കൃത്രിമ മഴ അടക്കമുള്ള പരിഹാരങ്ങൾ പരിഗണനയിലുണ്ടെങ്കിലും അവ നടപ്പാക്കപ്പെടുന്നില്ല. ആളുകൾ വളരെ മോശമായ സ്ഥിതിയിലൂടെയാണ് കടന്നു പോവുന്നത്.