
ന്യൂഡൽഹി: ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിക്കു സാധ്യതയെന്ന് റിപ്പോർട്ടുകൾ. 48 സീറ്റുകൾ നേടി വിജയിച്ച ബിജെപി ഇത്തവണ നാല് വനിതാ എംഎൽഎമാരെയാണ് മുഖ്യമന്ത്രി പദത്തിലേക്കായി നിർദേശിക്കാൻ സാധ്യത. നീലം പഹൽവാൻ, രേഖാ ഗുപ്ത, പൂനം ശർമ, ശിഖ റോയ് എന്നിവരാണ് പട്ടികയിലുള്ള നാലു പേർ. ഉപമുഖ്യമന്ത്രി പദത്തിലേക്കും വനിതാ എംഎൽഎയെ നിർദേശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തവണത്തെ മന്ത്രിസഭയിൽ വനിതകൾക്കും ദളിത് വിഭാഗത്തിൽ നിന്നുള്ളവർക്കും മുൻഗണന നൽകാനാണ് ബിജെപിയുടെ നീക്കം.
ശിഖ റോയ്- ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയാണ് ശിഖ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ വിജയിച്ചത്.
രേഖാ ഗുപ്ത- ഷാലിമാർ ബാഗ് മണ്ഡലത്തിലെ വിജയിയാണ് രേഖ. ആം ആദ്മിയുടെ ബന്ധന കുമാരിയെയാണ് രേഖ പരാജയപ്പെടുത്തിയത്.
പൂനം ശർമ- വാസിർപുർ മണ്ഡലത്തിൽ നിന്ന് ആപ്പിന്‍റെ രാജേഷ് ഗുപ്തയെ പരാജയപ്പെടുത്തിയാണ് പൂനം വിജയിച്ചത്.
നീലം പഹേൽവാൻ- ആപ്പിന്‍റെ തരുൺ കുമാറിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് നജാഫ്ഗർ മണ്ഡലത്തിൽ നീലം വെന്നിക്കൊടി പാറിച്ചത്.
ഇവരെ നാലു പേരെയും കൂടാതെ മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിന്‍റെ മകൾ ബാൻസുരി സ്വരാജ് എന്നിവരെയും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുണ്ട്.
ബിജെപി നേതാവ് സുഷ്മ സ്വരാജ്, കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്, ആം ആദ്മി പാർട്ടി നേതാവ് അതിഷി എന്നിവരാണ് ഇതിനു മുൻപ് ഡൽഹി മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ള വനിതകൾ.