ന്യൂഡൽഹി: ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി രാജി വച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു വൻ തിരിച്ചടിയായിരിക്കുകയാണ് പിസിസി അധ്യക്ഷന്‍റെ രാജി. സംഘടനാതലത്തിലുള്ള അതൃപ്തിയാണ് രാജിക്കു കാരണം. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അരവിന്ദർ സിങ്ങിന് എതിർപ്പുണ്ടായിരുന്നു. കോൺഗ്രസിനെതിരേ വ്യാജവും ദുരുദ്ദേശപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നു വന്ന പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു.
എന്നിട്ടും ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചുവെന്നും രാജിക്കത്തിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിലുണ്ടായ അഭിപ്രായഭിന്നതയാണ് രാജിക്കു വഴിവച്ചതെന്നാണ് കരുതുന്നത്.
ഡൽഹിയിൽ അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടു വന്നതിൽ സിങ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.