എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്‍റ് റദ്ദാക്കി ഡൽഹി കോടതി

വ്യാഴാഴ്ച ഐഷി ഘോഷ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വാറന്‍റ് റദ്ദാക്കിയത്
Aishe Ghosh

ഐഷി ഘോഷ്

Updated on

ന്യൂഡൽഹി: 2021ലെ കേസിൽ എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റുമായ ഐഷി ഘോഷിനെതിരേ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്‍റ് ഡൽഹി കോടതി റദ്ദാക്കി. വ്യാഴാഴ്ച ഐഷി ഘോഷ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിജയശ്രീ റാത്തോർ വാറന്‍റ് റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.

ബുധനാഴ്ച ഐഷി ഘോഷിന്‍റെ അഭിഭാഷകന്‍റെ വാദം പരിഗണിച്ച് കോടതി ജാമ്യമില്ലാ വാറന്‍റിന്‍റെ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. "ഒഴിവാക്കാനാകാത്ത സാഹചര്യങ്ങൾ" മൂലമാണ് കഴിഞ്ഞ ഹിയറിങ് ദിവസം ഐഷി ഘോഷിന് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

2021ൽ ഡൽഹിയിലെ ബാരക്കാംബ റോഡ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടതാണ് കേസ്. അന്നത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പ് (സർക്കാർ ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കൽ), 447ാം വകുപ്പ് (അനധികൃതമായി സ്ഥലത്ത് പ്രവേശിക്കൽ), 34ാം വകുപ്പ് (പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് തുടർനടപടികൾക്കായി നവംബർ 21ലേക്ക് കോടതി മാറ്റിവച്ചു.

logo
Metro Vaartha
www.metrovaartha.com