

അഭിജീത് ദിപ്കെ
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) ന‍്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടത്തുന്ന സമരം 20ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡൽഹി പൊലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ.
രാത്രിയിലുട നീളം കനത്ത മഴ പെയ്തപ്പോൾ പ്രതിഷേധ സ്ഥലത്തേക്ക് ടാർപ്പായകൾ കൊണ്ടുവരാൻ പൊലീസ് വിസമ്മതിച്ചുവെന്നാണ് അഭിജീത് ദിപ്കെയുടെ ആരോപണം. ഇതു മൂലം പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ‍്യാർഥികൾക്ക് മഴ നനഞ്ഞ് അസുഖം ബാധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
എക്സിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അഭിജീത് ആരോപണവുമായി രംഗത്തെത്തിയത്. കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി രാജി വയ്ക്കണമെന്നും പരീക്ഷാ ചോദ‍്യപേപ്പർ ചോർച്ചയിൽ സർക്കാരിന് കൂടുതൽ ഉത്തരവാദിത്തം വേണമെന്നും പ്രതിഷേധക്കാർ ആവശ‍്യപ്പെട്ടു.
''19-20 വയസുള്ള വിദ‍്യാർഥികളാണ് ഇവർ. മഴ മൂലം അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ബെഡ്ഷീറ്റുകൾ നനഞ്ഞു. മുകളിൽ നിന്ന് ഉത്തരവ് ലഭിക്കുന്നത് വരെ ഇവർ നനഞ്ഞുകൊണ്ടിരിക്കണോ? അത് എങ്ങനെ അംഗീകരിക്കാൻ പറ്റും? നമ്മുടെ എല്ലാ മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥരെയും നോക്കൂ. അവരുടെ യൂണിഫോമിൽ ഒരു തുള്ളി മഴ പോലും പെയ്തിട്ടില്ല''. അഭിജീത് പറഞ്ഞു