അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

ഡൽഹി ജലക്ഷാമം: മന്ത്രി അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

ഹരിയാന പൂർണമായ ജലവിഹിതം ഡൽഹിക്കു നൽകുന്നതു വരെ അനിശ്ചിത കാല നിരാഹാരം തുടരുമെന്നാണ് അതിഷി പ്രഖ്യാപിച്ചിരിക്കുന്നത്.
Published on

ന്യൂഡൽഹി: ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മാർലേന നിരാഹാര സമരത്തിന് തുടക്കമിട്ടു. ഹരിയാനയിൽ നിന്ന് കൂടുതൽ വെള്ളം എത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭോഗലിലാണ് നിരാഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ ആം ആദ്മി പാർട്ടി നേതാക്കൾ എന്നിവരുടെ സാനിധ്യത്തിലാണ് സമരം ആരംഭിച്ചത്.

മുഖ്യമന്ത്രി കെജ്‌‌രിവാൾ അതിഷിയുടെ സമരം വിജയിക്കട്ടേയെന്ന് ആശംസിച്ചു കൊണ്ട് നൽകിയ സന്ദേശം സമരപ്പന്തലിൽ ഉറക്കെ വായിച്ചു. ദാഹിക്കുന്നവർക്ക് വെള്ളം നൽകുക എന്നതാണ് നമ്മുടെ സംസ്കാരം. ഇത്രയും കടുത്ത ചൂടിൽ അയൽസംസ്ഥാനങ്ങൾ സഹായിക്കുമെന്ന് നാം പ്രതീക്ഷിച്ചു. എന്നാൽ ഹരിയാന ഡൽഹിക്കു നൽകിക്കൊണ്ടിരുന്ന ജലവിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും വെവ്വേറെ പാർട്ടികളാണ് ഭരിക്കുന്നത്. എങ്കിലും വെള്ളത്തിനു മേൽ രാഷ്ട്രീയം കളിക്കേണ്ട സമയമാണോ ഇതെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്.

രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് അഞ്ജലി അർപ്പിച്ചതിനു ശേഷമാണ് അതിഷി സമരപ്പന്തലിലെത്തിയത്. ഹരിയാന പൂർണമായ ജലവിഹിതം ഡൽഹിക്കു നൽകുന്നതു വരെ അനിശ്ചിത കാല നിരാഹാരം തുടരുമെന്നാണ് അതിഷി പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസനേ 613 മില്യൺ ഗാലൺ വെള്ളമാണ് ഹരിയാന ഡൽഹിക്കു നൽകേണ്ട ജല വിഹിതം. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി 100 മില്യൺ ഗാലൺ വെള്ളമാണ് ഹരിയാന വിട്ടു കൊടുക്കുന്നത്. ഇതു മൂലം ഡൽഹിയിലെ 28 ലക്ഷം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഡൽഹിയിലെ അസാധാരണമായ താപതരംഗവും ജലക്ഷാമത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com