

നാരായൺ സായ്
ഇന്ദോർ: ബലാത്സംഗക്കേസിൽ കുറ്റവാളിയാണെന്ന് കണ്ടെത്തിയ നാരായൺ സായിയുടെ ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് ഇന്ദോർ കുടുംബകോടതി. സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന്‍റെ മകനാണ് നാരായൺ സായ്. ജീവനാംശമായി രണ്ട് കോടി രൂപ മൂന്നു മാസത്തിനുള്ളിൽ കൈമാറാനും കോടതി വിധിച്ചിട്ടുണ്ട്. ബലാത്സംഗക്കേസിൽ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൂറത്ത് ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നാരായൺ സായ്.
മാനസിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടി നാരായൺ സായുടെ ഭാര്യ ജാനകി ഹർപലാനി നൽകിയ ഹർജിയിലാണ് വിധി. 18 വർഷം മുൻപ് 2008ലാണ് ജാനകിയും നാരായൺ സായുമായി വിവാഹം നടന്നത്. ഇരുവർക്കും മക്കളില്ല. 2018ലാണ് ജാനകി കുടുംബകോടതിയെ സമീപിച്ചത്. മാസം 50,000 രൂപ വീതം ജീവനാംശം നൽകണമെന്ന് കോടതി വിധിച്ചിരുന്നുവെങ്കിലും 8 വർഷമായി ഈ തുക ലഭിച്ചിട്ടില്ലെന്നും ജാനകിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
നാരായൺ സായിയുടെ പിതാവ് ആസാറാം ബാപ്പുവും ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുകയാണ്. ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ വന്നിട്ടുണ്ട്.