

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി
സുപ്രീം കോടതി - file image
ന്യൂഡൽഹി: ഒമ്പതാം ക്ലാസ് മുതൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. പൊതു പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുന്ന കുട്ടികൾക്ക് അനാവശ്യ സമ്മർദമാണ് ഇതു മൂലം ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ ബെഞ്ച് പരാമർശിച്ചു. തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർണായക പരാമർശം നടത്തിയത്.
ഒമ്പതാം ക്ലാസ് വിദ്യാർഥികൾ സമ്മർദമനുഭവിക്കുന്ന സമയമാണ്. എന്തു കൊണ്ടാണ് ഒമ്പതാം ക്ലാസിൽ തന്നെ പുതിയ ഭാഷ പഠിക്കണമെന്ന് പറയുന്നത്. നിർബന്ധമെങ്കിൽ ആറാം ക്ലാസ് മുതൽ പദ്ധതി നടപ്പിലാക്കിക്കൂടേ എന്നും കോടതി ചോദിച്ചു.സിബിഎസ്‌ഇ, ഐസിഎസ്‌ഇ, സ്റ്റേറ്റ് ബോർഡ് സിലബസുകൾ പ്രകാരം പത്താം ക്ലാസിൽ പൊതുപരീക്ഷ എഴുതും.
അതു കൊണ്ടു തന്നെ എട്ടാം ക്ലാസ് പൂർത്തിയാക്കുന്നതു മുതലേ വിദ്യാർഥികൾക്ക് സമ്മർദം വർധിക്കും. അതു കൊണ്ട് കേന്ദ്ര സർക്കാർ ഒമ്പതാം ക്ലാസിൽ പുതിയ ഭാഷാ പദ്ധതി നടപ്പിലാക്കരുതെന്നും കോടതി വ്യക്തമാക്കി. ഹിന്ദി തന്നെ മൂന്നാം ഭാഷയായി പഠിക്കണമെന്ന് നിർബന്ധമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ ഭാഷയ്ക്കും ഇംഗ്ലിഷിനും പുറമേ ഒരു ഭാഷ കൂടി എന്നാണ് പറയുന്നത്. അതിൽ ഹിന്ദി എന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.