പെട്രോളും ഡീസലും വാങ്ങുന്നതിന് നിയന്ത്രണം; പരിധി നിശ്ചയിച്ച് കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനവിതരണം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി
Don't buy petrol and diesel in bulk from pumps; Centre bans it

പമ്പുകൾ വഴി വൻതോതിൽ പെട്രോളും ഡീസലും വാങ്ങരുത്; വിലക്കി കേന്ദ്രം

Updated on

ന്യൂഡൽഹി: ‌പെട്രോൾ പമ്പുകൾ വഴി, വാണിജ്യ, വ്യാവസായിക, സ്ഥാപന ഉപയോക്താക്കൾ വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്ധന വിതരണം പ്രതിസന്ധിയിലാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഉത്തരവ്.

90 ദിവസം ഉത്തരവ് പ്രാബല‌്യത്തിൽ ഉണ്ടായിരിക്കും. പെട്രോളിയം മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനവിതരണം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഡീസൾ ബൾക്ക് ആയി വാങ്ങുന്നതിന് ലിറ്ററിന് 134 രൂപയാണ് ഡൽഹിയിൽ നൽകേണ്ടത്.

എന്നാൽ പെട്രോൾ പമ്പുകളിൽ നിന്നാണെങ്കിൽ ലിറ്ററിന് 95 രൂപയ്ക്ക് ഡീസൽ ലഭിക്കും. ഈ സാഹചര്യത്തിൽ പല വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും പമ്പുകളിൽ നിന്ന് ചില്ലറ വിൽപ്പനയുടെ വിലയിൽ വൻതോതിൽ ഇന്ധനം വാങ്ങിക്കൂട്ടുന്നതായി കണ്ടെത്തിയിരുന്നു. പെട്രോൾ പമ്പുകൾ വഴി ഇന്ധനം വിൽക്കുന്നത് സാധാരണക്കാർക്കു വേണ്ടിയാണെന്നും വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കു വേണ്ടിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ വാണിജ്യാവശ്യത്തിനായി പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങിയാൽ സാധാരണക്കാർക്ക് ഇന്ധനം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഇന്ധന വിതര‌ണം സന്തുലിതാവസ്ഥയിൽ തുടരുന്നതിനായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പിലാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com