

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന; നിർണായക നീക്കവുമായി എയർ ഇന്ത്യ
ന്യൂഡൽഹി: എയർ ഇന്ത്യാ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിച്ച മയക്കുമരുന്ന് പരിശോധന നടത്താൻ നിർദേശിച്ച് കമ്പനി. അനുവദനീയല്ലാത്ത ഏതെങ്കിലും പദാർഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് പൈലറ്റുമാർക്ക് നൽകിയ ഇമെയിലിൽ പറയുന്നു.
എയർലൈൻസിന്‍റെ ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനം നടക്കുന്നതിനൊപ്പം തന്നെയായിരിക്കും എല്ലാ പരിശോധനകളും നടക്കുക. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്കും ഡൽഹിക്ക് പുറത്തുള്ളവർക്കും അവർ ഇറങ്ങുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ വച്ച് പരിശോധന നടത്തും.
സുരക്ഷയുടേയും പ്രൊഫഷണലിസത്തിന്‍റെയും ഉയർന്ന നിലവാരം പുലർത്തുന്നതിനും യാത്രക്കാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പൂർണ ആശ്വാസം നൽകുന്നതിനുമുള്ള ഞങ്ങളുടെ ഉറച്ച തീരുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത് ഇമെയിലിൽ പറയുന്നു.
ഓഗസ്റ്റ് 4 ന് അപകടത്തിൽപെട്ട എയർഇന്ത്യ വിമാനത്തിന്‍റെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി.