

ഇഡി
ചെന്നൈ: കേരളം ഉൾപ്പടെയുള്ള നാല് ദക്ഷിണേന്ത‍്യൻ സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡ് നടത്തി. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി പരിശോധന നടത്തിയത്. തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന എന്നീ നാലു സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
തമിഴ്നാട്ടിലെ ചെന്നൈ, തിരുനെൽവേലി, നാഗപട്ടണം, വേളാങ്കണ്ണി, രാമനാഥപുരം, കർണാടകയിലെ കോലാർ, മാലൂർ, ഹൊസ്കോട്ട്, തെലങ്കാനയിലെ സെറിലിംഗംപള്ളി, നാനക്രംഗുഡ, രംഗ റെഡ്ഡി ജില്ല, കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന നിരോധന നിയമപ്രകാരം( പിഎംഎൽഎ) ഇഡി പരിശോധന നടത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്‍റെയും നർക്കോട്ടിക്സ് കൺട്രോൾ ബ‍്യൂറോയുടെയും എഫ്ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. കേന്ദ്ര സർക്കാരിന്‍റെ ലഹരി മുക്ത ക‍്യംപെയ്നിന്‍റെ ( നശാ മുക്ത് ഭാരത് അഭിയാൻ) ഭാഗമായാണ് നടപടിയെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.