

ഇന്ത്യൻ പാർലമെന്‍റ്.
ന്യൂഡൽഹി: 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. ജൂൺ 18നാണ് തെരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് എന്നിവരുൾപ്പെടെയുള്ള അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. പത്തു സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നാലു സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നു സീറ്റുകളിലേക്കും ഝാർഖണ്ഡ് മണിപ്പുർ എന്നിവിടങ്ങളിൽ രണ്ടു സീറ്റുകളിലേക്കും മണിപ്പുർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുക.
ജൂൺ 8 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരമുള്ളത്. കേന്ദ്ര മന്ത്രി കൂടിയായ രവ്നീത് സിങ്, ജോർജ് കുര്യൻ, ശക്തിസിങ്ജി ഗോവിൽ എന്നിവരും വിരമിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.