440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്
ed freezes trinamool congress bank accounts worth 440 cr

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

Updated on

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ പേരിൽ 440 കോടി രൂപയുടെ നിക്ഷേപമുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് മരവിപ്പിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്.

ഏവിയേഷൻ കമ്പനിയായ കെയർവെൽ ഗ്രൂപ്പുമായി ബന്ധമുള്ള കോൽക്കത്തയിലും പരിസരത്തുമുള്ള 5 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ ശേഷമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ഇഡി അറിയിച്ചു.

2023 ഏപ്രിൽ മുതൽ ജൂൺ 2026വരെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മുഖേന 160 കോടി രൂപ കെയർവെൽ ഏവിയേഷൻ കമ്പനിയിലേക്കും അനുബന്ധ കമ്പനിയിലേക്കും മാറ്റിയതായാണ് ഇഡി അവകാശപ്പെടുന്നത്.

പിന്നീട് 83 കോടി രൂപ കെയർവെൽ ഏവിയേഷൻ കമ്പനി മറ്റൊരു അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റിയതായും ഈ പണം ഉപയോഗിച്ച് എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്ത 109 എസ്പി ഹെലികോപ്റ്ററും വാങ്ങിയതായും ഇതിനായി 112 കോടി രൂപ ചെലവഴിച്ചുവെന്നും ഇഡി ആരോപിക്കുന്നു.

2023ൽ കേയ്മാൻ ഐലൻഡ്സ് ആസ്ഥാനമായുള്ള ഒരു കമ്പനി ഹെലികോപ്റ്റർ വാങ്ങുന്നതിനായി 14.04 കോടി രൂപ ഈടില്ലാതെ വായ്പ നൽകിയതായും ഇഡി കൂട്ടിച്ചേർത്തു. ഈ ഹെലികോപ്റ്ററുകൾ പിന്നീട് തൃണമൂലിന് വാടകയ്ക്ക് നൽകിയെന്നും അതുവഴി വാടകയായി തൃണമൂലിന്‍റെ അക്കൗണ്ടിൽ നിന്നും വലിയ തുക കെയർവെല്ലിന്‍റെ അക്കൗണ്ടിൽ എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com