ബംഗളൂരു: മകനും കൊച്ചുമകനും ഗുരുതരമായ കേസുകളിൽ കുടുങ്ങിയ സാഹചര്യത്തിൽ ഇത്തവണത്തെ പിറന്നാൾ ആഘോഷം ഒഴിവാക്കി മുൻ പ്രധാനമന്ത്രി ദേവ ഗൗഡ. മേയ് 18നാണ് ദേവഗൗഡയുടെ പിറന്നാൾ. മകൻ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ തട്ടിക്കൊണ്ടുപോകൽ, ലൈംഗികോപദ്രവക്കേസുകളും കൊച്ചുമകനും ഹസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ നിരവധി ലൈംഗികാക്രമണ കേസുകളും ഫയൽ ചെയ്ത സാഹചര്യത്തിലാണ് ദേവഗൗഡയുടെ തീരുമാനം.
താൻ 92ാം വയസ്സിലേക്കു കടക്കുകയാണ്. ചില കാരണങ്ങളാൽ ഇത്തവണത്തെ പിറന്നാൾ ആഘോഷിക്കുന്നില്ല. നിങ്ങൾ എവിടെയാണോ അവിടെയിരുന്ന് എനിക്ക് പിറന്നാൾ ആശംസിച്ചാൽ മതിയെന്നും ഗൗഡ വ്യക്തമാക്കി.
അശ്ലീല വീഡിയൊ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്‍റെ വീട്ടിലെ ജോലിക്കാരി തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലിക്ക് ചേർന്ന് നാലാം മാസംമുതൽ പ്രജ്വൽ തന്നെ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവത പറയുന്നു. ആറ് വനിതാ ജോലിക്കാരാണ് വീട്ടിൽ ഉണ്ടായിരുന്നത്.പ്രജ്വൽ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവർത്തകർ പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.