ന്യൂഡൽഹി: ഡൽഹിലെ മദ്യ നയ അഴിമതിയുടെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അറസ്റ്റിലായതിനു പിന്നാലെ കെജ്‌രിവാളിനെതിരേ 7 വൻ കുറ്റങ്ങളാണ് ഇഡി ചുമത്തിയിരിക്കുന്നത്. ഇഡി ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ് വി രാജുവാണ് കെജ്‌രിവാളിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ പട്ടിക കോടതിയിൽ നൽകിയത്. കള്ളപ്പണ നിരോധന നിയമം നടപ്പിലാക്കുന്നതിനായുള്ള പ്രത്യേക കോടതിയിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയിരിക്കുന്നത്.
അഴിമതിയുടെ മുഖ്യ ആസൂത്രകനും, ആണിക്കല്ലും കെജ്‌രിവാളാണെന്നാണ് ഇഡി ആരോപിച്ചിരിക്കുന്നത്. മദ്യനയം രൂപീകരിക്കുന്നതിൽ നേരിട്ട് പങ്കാളിയായി, കുറ്റകൃത്യം നടപ്പാക്കാൻ നേരിട്ട് ഇടപെട്ടു, കുറ്റകൃത്യത്തിലൂടെ ലഭിച്ച തുക ഗോവ തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഉപയോഗിച്ചു, സഹായങ്ങൾക്ക് തെക്കൻ ഗ്രൂപ്പുകളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു, ഇരു സംഘങ്ങൾക്കുമിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത് കെജ്‌രിവാളിന്‍റെ വിശ്വസ്തനാണ്, ഇഡി ഓഫിസർമാരുടെ കാര്യങ്ങളിൽ ഇടപെട്ടു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കോടതിക്കു പുറത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.