
അമൃത്‌സർ ക്ഷേത്രത്തിനരികിൽ സ്ഫോടനം; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്
അമൃത്‌സർ: അമൃത്‌സർ ക്ഷേത്രത്തിനരികിൽ ഗ്രനേഡ് സ്ഫോടനം നടത്തിയ കേസിലെ പ്രധാന പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടാം പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ബാൽ ഗ്രാമത്തിലെ താമസക്കാരനായ ഗുർസിദാക് സിങ്ങാണ് കൊല്ലപ്പെട്ടത്. രാജസൻസി സ്വദേശിയായ വിശാലിനു വേണ്ടി അന്വേഷണം തുടരുന്നു.
പ്രതികൾ അന്വേഷണ സംഘത്തിനു നേരെ വെടിയുതിർത്തതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇൻസ്പെക്റ്റർ അടക്കം രണ്ടു പേർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട്.
മാർച്ച് 15നാണ് അമൃത്‌സറിലെ ക്ഷേത്രത്തിനരികിലേക്ക് മോട്ടോർ ബൈക്കിലെത്തിയ പ്രതികൾ ഗ്രനേഡ് വലിച്ചെറിഞ്ഞത്. ആക്രമണത്തിൽ ആളപായമുണ്ടായില്ല. ക്ഷേത്രത്തിന്‍റെ ചുമരുകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ആക്രമണസമയത്ത് ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന പുരോഹിതൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.