

ടീമിൽ ഇടം കിട്ടിയില്ല; വനിതാ ക്രിക്കറ്റ് താരം ജീവനൊടുക്കി
നാഗ്പുർ: ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാഞ്ഞതിന്‍റെ പേരിൽ 17കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി. അദിതി മൊരേശ്വർ ചൗക്കണ്ട എന്ന പെൺകുട്ടിയാണ് മരിച്ചത്. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം ലഭിക്കാതെ പോയതാണ് പെൺകുട്ടിയെ നിരാശയിലാഴ്ത്തിയത്. പെൺകുട്ടിയുടെ മുറിയിൽ നിന്ന് എന്നെ തെരഞ്ഞെടുത്തില്ല എന്നെഴുതിയ കുറിപ്പും പൊലീസും കണ്ടെടുത്തു. അദിതിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്.
മഹാരാഷ്ട്ര അക്കോള സ്വദേശിയാണ് അദിതി. ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അമ്മയ്ക്കൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി നാഗ്പുർ സർവെ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം നടത്തി വരുകയായിരുന്നു. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാഞ്ഞതിൽ അദിതി കടുത്ത മനോവേദനയിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)