നിസ്കരിച്ചതിന്‍റെ പേരിൽ ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദേശ വിദ്യാർഥികളെ ആക്രമിച്ചു

ഇവർ മുറിക്കുള്ളിൽ നിസ്കരിക്കുന്ന സമയത്ത് പുറത്തുനിന്നെത്തിയ ആൾക്കൂട്ടം പ്രതിഷേധം ഉയർത്തുകയും ''ജയ് ശ്രീറാം'' മുദ്രാവാക്യം വിളിച്ച് ആക്രമിക്കുകയുമായിരുന്നു
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദേശ വിദ്യാർഥിയെ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു.
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദേശ വിദ്യാർഥിയെ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്നു.

അഹമ്മദാബാദ്: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അഞ്ച് വിദേശ വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി പരാതി. ഇവർ സ്വന്തം മുറിക്കുള്ളിൽ നിസ്കരിച്ചതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം.

ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവർ മുറിക്കുള്ളിൽ നിസ്കരിക്കുന്ന സമയത്ത് പുറത്തുനിന്നെത്തിയ ആൾക്കൂട്ടം പ്രതിഷേധം ഉയർത്തുകയും ''ജയ് ശ്രീറാം'' മുദ്രാവാക്യം വിളിച്ച് ആക്രമിക്കുകയുമായിരുന്നു.

യൂണിവേഴ്സിറ്റി ഹോസ്റ്റലിന്‍റെ എ ബ്ലോക്കിലാണ് സംഭവം. ഈ ബ്ലോക്കിലാണ് വിദേശ വിദ്യാർഥികൾക്ക് താമസ സൗകര്യം നൽകിയിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അക്രമികളെ ഉടൻ പിടികൂടുമെന്നും അഹമ്മദാബാദ് സിറ്റി പൊലീസ് കമ്മീഷണർ നീരജ് കുമാർ ബദ്ഗുജാർ പറഞ്ഞു.

ആക്രമിക്കപ്പെട്ട വിദ്യാർഥികളിൽ ഒരാൾ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നും, മറ്റു നാലു പേരെയും ചികിത്സ നൽകി വിട്ടയച്ചെന്നും അദ്ദേഹം അറിയിച്ചു.

പുറത്തുനിന്നു ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച 10-15 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും, അക്രമികളെല്ലാം രക്ഷപെട്ട ശേഷം മാത്രമാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അക്രമത്തിൽ അഞ്ചോളം വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com