

എയർ മാർഷൽ (റിട്ട) ജീതേന്ദ്ര മിശ്ര, അയോധ്യ രാമക്ഷേത്രം
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്‍റെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ആയി എയർ മാർഷൽ (റിട്ട) ജീതേന്ദ്ര മിശ്രയെ നിയമിക്കാൻ തീരുമാനം. ബുധനാഴ്ച ട്രസ്റ്റ് യോഗത്തിലാണ് പുതിയ സിഇഒയെ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യൻ വ്യോമസേനയിൽ നിരവധി ഉയർന്ന പദവികൾ വഹിച്ച ഉദ്യോഗസ്ഥനാണ് ജീതേന്ദ്ര മിശ്ര. ഓപ്പറേഷൻ സിന്ദൂർ വേളയിൽ വെസ്റ്റേൺ കമാൻഡിന്‍റെ മേധാവിയായിരുന്നു ഇദ്ദേഹം. 1986 ഡിസംബറിൽ ഫൈറ്റർ പൈലറ്റായാണ് ജീതേന്ദ്ര മിശ്ര ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. 38 വർഷത്തെ സേവനത്തിനുശേഷം 2026 മെയിലാണ് അദ്ദേഹം സേനയിൽ നിന്ന് വിരമിച്ചത്. പുനെയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ബെംഗളൂരുവിലെ എയർ ഫോഴ്സ് ടെസ്റ്റ് പൈലറ്റ് സ്കൂൾ, യുഎസിലെ എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളെജ്, യുകെയിലെ റോയൽ കോളെജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഭരണനിർവഹണം, വിവിധ പദ്ധതികളുടെ ഏകോപനം, സാമ്പത്തിക കാര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചുമതലകൾ പുതിയ സിഇഒയ്ക്കായിരിക്കും. നിലവിലെ സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമനം.
രാജ്യവ്യാപക ശ്രദ്ധ നേടിയ സംഭാവന കൊള്ളയെ തുടർന്നാണ് സിഇഒയെ നിയമിക്കാൻ രാമക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. 5000ത്തിലധികം പേരാണ് സിഇഒ പദവിയിലേക്ക് അപേക്ഷിച്ചത്. തുടർന്ന് അഭിമുഖം നടത്തി മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി. ഇതിൽ നിന്നാണ് സിഇഒയെ തെരഞ്ഞെടുത്തത്.