പുതിയ പോപ്പിനെ കണ്ടെത്താൻ 4 ഇന്ത്യൻ കർദിനാൾമാരും
ന്യൂഡൽഹി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് വത്തിക്കാൻ. മേയ് 7 മുതൽ ആരംഭിക്കുന്ന രഹസ്യ തെരഞ്ഞെടുപ്പിൽ 80 വയസിനു താഴെയുള്ള 135 കർദിനാൾമാരാണ് പങ്കെടുക്കുന്നത്. ഇതിൽ നാലു പേർ ഇന്ത്യക്കാരാണ്. കർദിനാൾ ഫിലിപ്പ് ഫെറാവോ (72), കർദിനാൾ ബസേലിയോസ് ക്ലീമിസ് (64), കർദിനാൾ ആന്‍റന്‍റി പൂല (63) , കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് (51) എന്നിവരാണ് പാപ്പൽ കോൺക്ലേവിൽ പങ്കെടുക്കുക.
ഇന്ത്യയിൽ നിന്നും പേപ്പൽ കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ കർദിനാളാണ് ഫിലിപ്പ് ഫെറാവോ. ഗോവ-ദാമൻ ആർച്ച് ബിഷപ്പായ ഫെറാവോയ്ക്ക് 72 വയസ്സാണ് പ്രായം. ഈസ്റ്റ് ഇൻഡീസ് രക്ഷാധികാരിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഏഷ്യയിലെയും ഇന്ത്യയിലെയും കാത്തലിക് ബിഷപ്പുമാരുടെ സംഘത്തെ നയിക്കുന്നതും കർദിനാളാണ്.
തിരുവനന്തപുരം ആസ്ഥാനമായ സിറോ മലങ്കര കാത്തലിക് ചർച്ച് മേധാവിയാണ് കർദിനാൾ ബസേലിയോസ് ക്ലീമിസ്. 64 വയസ്സാണ് പ്രായം.
ഹൈദരാബാദ് ആർച്ച് ബിഷപ്പായ കർദിനാൾ ആന്‍റണി പൂലയും കോൺക്ലേവിൽ വോട്ട് രേഖപ്പെടുത്തും. കത്തോലിക്കാ സഭയിൽ കർദിനാൾ ആകുന്ന ആദ്യ ദളിതാണ് കർദിനാൾ. 63 വയസ്സാണ് പ്രായം.
കേരളത്തിലെ ചങ്ങനാശേരിയിൽ നിന്നുള്ള കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും ക്ലോൺക്ലേവിൽ പങ്കാളിയാകും. വത്തിക്കാനിലെ വൈദികവൃത്തിയിൽനിന്ന് നേരിട്ട് കർദിനാളായി തെരഞ്ഞെടുക്കപ്പെട്ട ആളാണ്. 2021 മുതൽ മാർപാപ്പയുടെ അന്താരാഷ്ട്ര സന്ദർശനങ്ങളുടെ ഓർഗനൈസിങ് ചാർജ് കർദിനാളിനായിരുന്നു. വത്തിക്കാനിലെ ഉയർന്ന പദവിയായി കർദിനാൾ- ഡീക്കൻ പദവിക്കു പുറമേ ഇന്‍റർ റിലീജിയസ് ഡയലോഗ് ഓഫിസിന്‍റെ നേതൃത്വവും കർദിനാളിനാണ്. പ്രായം 51 വയസ്.