

കൊപ്രയും ചകിരിയും കൊണ്ട് ട്രെയിൻ യാത്ര പാടില്ല; വിലക്കിന്‍റെ കാരണമറിയാം
മറ്റു സംസ്ഥാനങ്ങളിൽ പോയി താമസിക്കുന്നവർ സാധാരണയായി നാട്ടിൽ നിന്നു കൊണ്ടു പോകുന്ന വസ്തുവാണ് തേങ്ങ. പക്ഷേ ഉണങ്ങിയ തേങ്ങ, അതായത് കൊപ്രയും ചകിരിയുമൊക്കെ ഇന്ത്യൻ റെയിൽവേ യാത്രകളിൽ കൊണ്ടു പോകരുതെന്ന് കർശനമായി നിർദേശിച്ചിരിക്കുന്ന വസ്തുക്കളാണ്. തീ പിടിത്തമുണ്ടായാൽ തീ ആളിക്കത്തിക്കാൻ കൊപ്രയും ചകിരിയുമൊക്കെ കാരണമാകുമെന്നാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ചകിരി പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ള വസ്തുവാണ്. അതു കൊണ്ടു തന്നെ ചെറിയ തീപ്പൊരി പോലും വലിയ തീപിടിത്തത്തിന് ഇടയാക്കിയേക്കാം. ഗ്യാസ് സിലിണ്ടറുകൾ, മണ്ണെണ്ണ, സ്ഫോടക വസ്തുക്കൾ, കത്തിപ്പിടിക്കാൻ ഇടയാകുന്ന രാസവസ്തുക്കൾ എന്നിവയാണ് നിരോധിച്ചിട്ടുള്ള മറ്റുള്ള വസ്തുക്കൾ.
കൊപ്ര അടക്കമുള്ള മേൽപ്പറഞ്ഞ വസ്തുക്കൾ ട്രെയിനിൽ കൊണ്ടു പോകുന്നതായി കണ്ടെത്തിയാൽ കടുത്ത പിഴ അടയ്ക്കേണ്ടതായി വരും. നിയമലംഘനത്തിന്‍റെ ഗൗരവവും പ്രകൃതവും കണക്കിലെടുത്താണ് പിഴ വിധിക്കുക. ജയിൽ ശിക്ഷ വിധിക്കാനും നിയമമുണ്ട്. ഇത്തരം വസ്തുക്കൾ മൂലം അപകടമുണ്ടായാൽ കുറച്ചു കൂടി കടുത്ത ശിക്ഷയാണ് ലഭിക്കുക.