
ജ്യോതി മൽഹോത്ര
ന്യൂഡൽഹി: പാക് ചാര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ച് ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്ര. പാക്കിസ്ഥാനി ഇന്‍റലിജൻസ് ഓഫിസറുമായി ജ്യോതി അടുത്ത ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാക് ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥൻ അലി ഹസനുമായാണ് യുവതി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇരുവരുടെയും വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോൾ എന്നെ പാക്കിസ്ഥാനിലേക്ക് വിവാഹം കഴിപ്പിച്ചു വിടൂ എന്ന് ജ്യോതി അലി ഹസനോട് പറഞ്ഞതായും അധികൃതർ പറയുന്നു. വാട്സാപ്പ് ചാറ്റിലും ഇരുവരും കോഡുകൾ ഉപയോഗിച്ച് സംസാരിച്ചിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യയിലെ അണ്ടർകവർ ഓപ്പറേഷനുകളെക്കുറിച്ചാണ്. ജ്യോതിക്ക് നാല് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതിലേക്ക് ദുബായിൽ നിന്നും പണം എത്തിയതായും കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സാണ് ജ്യോതിക്കുള്ളത്.
പാക് ഹൈ കമ്മിഷൻ ഓഫിസർ റഹിമുമായി പരിചയപ്പെട്ടതിനു ശേഷം രണ്ടു തവണ ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചു. ഇതേക്കുറിച്ച് യൂട്യൂബ് ചാനലിലൂടെ വ്ലോഗും പുറത്തു വിട്ടു. ഇന്ത്യയിലെത്തിയിട്ടും പാക്കിസ്ഥാനി ചാരന്മാരുമായി ജ്യോതി അടുപ്പം സൂക്ഷിച്ചു.
ഡൽഹിയിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ജ്യോതി വീട്ടിൽ നിന്നിറങ്ങിയതെന്നും പാക്കിസ്ഥാനിലേക്കാണ് പോയതെന്ന് അറിയില്ലായിരുന്നെന്നും ജ്യോതി പിതാവ് മൊഴി നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും ഏറെ സ്നേഹം ലഭിച്ചുവെന്ന് കുറിച്ച ഡയറിയും ജ്യോതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.